Tuesday 16 February 2016

അസഹിഷ്ണുത അതിരു കടക്കുമ്പോൾ*

കഴിഞ്ഞ ദിവസം കോളേജിലെ  ഒരു ജൂനിയറുമായി സംസാരിച്ചിരിക്കുമ്പോൾ ബ്ലോഗ്‌ വിഷയമായി. എന്തേ ഇപ്പൊ ഒന്നും എഴുതാത്തത്  എന്ന ചോദ്യം, പല വട്ടം ഞാൻ സ്വയം ചോദിച്ചതാണ്. എന്തേ ഞാൻ ഒന്നും ചിന്തിക്കാത്തത് എന്ന് ..
ഈ ബ്ലോഗുലകത്തിലേക്ക് ഞാൻ പിച്ച വച്ച് തുടങ്ങിയിട്ട് 5 വർഷങ്ങൾ ആവാറാകുന്നു. കോളേജ് ജീവിതത്തിന്റെ ആദ്യ ദിനങ്ങളിൽ പ്രശ്നങ്ങളോട് പ്രതികരിക്കാനുള്ള ആഗ്രഹം മനസ്സിൽ നിറയെ ഉണ്ടായിരുന്നു.
മനസ് നിറയെ ആവേശവും വിപ്ലവവും ചോരത്തിളപ്പും. 5 വർഷങ്ങൾ കൊണ്ട് എനിക്ക് സംഭവിച്ച മാറ്റങ്ങളിൽ ഒന്ന് ഉള്ളിലെ കനലിനെ ഞാൻ തല്ലിക്കെടുത്തി എന്നുള്ളതാണ്. ചുറ്റും നടക്കുന്നതിനെ ഞാൻ കാണുന്നും കേൾക്കുന്നുമില്ല എന്ന് തീരുമാനിച്ചു. കണ്ണടച്ചിരുട്ടാക്കി എന്ന് പറഞ്ഞാലും ശരിയാണ്. അതിന്റെ കാരണം വ്യക്തിപരമാണ്. പക്ഷേ, നമുക്ക് നമ്മളിൽ നിന്ന് തന്നെ ഓടി ഒളിക്കാൻ എത്ര ശ്രമിച്ചാലും സാധിക്കില്ലല്ലോ. പ്രതികരിക്കേണ്ടതായ, മനസ്സിൽ രോഷം തിളച്ചു പൊങ്ങിയ ഒരുപാട് സംഭവങ്ങൾ നടന്നിരുന്നു എഴുതാതെയും ചിന്തിക്കാതെയും സ്വയം സൃഷ്ടിച്ച പുകമറയ്ക്കുള്ളിൽ മറഞ്ഞിരിക്കുമ്പോൾ. 'അഭിപ്രായ സ്വാതന്ത്ര്യം' എല്ലാവർക്കും  ഒരുപോലെയുള്ള ഭരണഘടന നിലനിൽക്കുന്ന  ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടന്ന കൊലപാതകങ്ങൾ,വിപ്ലവങ്ങൾ ഉള്ളിൽ കനലല്ല, ബോംബ്‌ സ്ഫോടനം നടക്കാനുള്ളത്രയും കാര്യങ്ങൾ നടന്നു കഴിഞ്ഞു.
സ്വന്തം ആശയങ്ങൾ പങ്ക് വച്ചതിന്റെ പേരിലും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിന്റെ പേരിലും രക്തം ചിതറി. ജീവനുകൾ പൊലിഞ്ഞു. ഭരണഘടനയുടെ ആമുഖം വാഗ്ദാനം ചെയ്യുന്ന സമത്വവും സാഹോദര്യവും അഖണ്ഡതയും മതേതരത്വവും കാറ്റിൽ പറന്നു നടക്കുന്നത് കണ്ടു നിൽക്കാൻ കഴിയുന്നില്ല.
നിർദയമായ പീഡനങ്ങളും കൊലപാതകങ്ങളും നടന്നതിനു ശേഷം നടപടിയ്ക്ക് വേണ്ടി മുറവിളി കൂട്ടേണ്ടി വരുമ്പോളും ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപിത താത്പര്യങ്ങൾക്കെതിരായി സംസാരിക്കുന്നവരെ ജയിലിലടക്കാൻ ഏതു പാതിരാത്രിയിലും പുലർകാലത്തും പോലീസ് സർവസജ്ജരാണ് . അവിടെ കാലതാമസമില്ല, നടപടിക്രമങ്ങളുടെ നൂലാമാലകളില്ല.
ഒരു സർവകലാശാലയിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഒരു യോഗത്തിൽ രാജ്യത്തിന്റെ സുരക്ഷ തന്നെ അപകടത്തിലായി എന്ന് പറയുന്നതിലെ  യുക്തി സാമാന്യ ബുദ്ധിക്ക് മനസിലാവാത്തത് തന്നെയാണ്.
വായിച്ച  ഒരു ലേഖനം ഇവിടെ പങ്ക്  വയ്ക്കുന്നു.
അല്ലയോ ബഹുമാനപ്പെട്ട സർക്കാർ ! ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് ഹേ ! ഞങ്ങൾക്കൊക്കെ ഇവിടെ സമാധാനമായി ജീവിക്കണം.

*തലക്കെട്ടിനു കടപ്പാട് : എന്നും എപ്പോഴും അഞ്ജലി ചേച്ചി. :)



No comments:

Post a Comment